തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ഗ്ലോബലിക്സും സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക സമ്പദ്ഘടനയായി കേരളത്തെ മാറ്റാനുള്ള മുന്നൊരുക്കം സംബന്ധിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിച്ച് കേരളത്തിലെ വൈജ്ഞാനിക രംഗത്തേക്ക് ലോകത്തെ ആകർഷിക്കും. ഇതിന് പ്രത്യേകശ്രദ്ധയാണ് സർക്കാർ നൽകുന്നത്. കേരളത്തിന്റെ ഉയർന്ന സാക്ഷരതാ നിരക്കും മികച്ച നൈപുണ്യ വൈദഗ്ധ്യവുമാണ് വൈജ്ഞാനിക സമ്പദ്ഘടനയുടെ അടിസ്ഥാനം. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ രംഗത്തെ ജനധിപത്യവത്കരണത്തിലൂടെ മാത്രമേ എല്ലാവർക്കും തുല്യഅവസരം ഉണ്ടാകൂ.
ഡിജിറ്റൽരംഗത്തെ അന്തരം കുറയ്ക്കാനാണ് കെഫോൺ പദ്ധതി സർക്കാർ നടപ്പാക്കുന്നത്. പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിലുള്ള സുപ്രധാനമായ തീരുമാനങ്ങളാണ് ഉന്നത വിദ്യാഭ്യാസ രഗത്തെ പുനഃസംഘടിപ്പിക്കുന്നതും ഗ്ലോബൽ ജോബ് പോർട്ടൽ തുടങ്ങുന്നതെന്നും വെബിനാറിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
ഡെൻമാർക്ക് ആൽബർഗ് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂൾ എമിറേറ്റ്സ് പ്രൊഫസർ ബംഗ് ആക്കെ ലുൻഡ്വാൾ വെബിനാറിൽ മുഖ്യാതിഥിയായി. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ-ഡിസ്ക് ചെയർമാൻ ഡോ.കെ.എം എബ്രഹാം, ജി-ടെക് ജോയിന്റ് സെക്രട്ടറി ദീപു സക്കറിയ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തി. ഗിഫ്റ്റ് ഡയറക്ടർ കെ. ജെ ജോസഫ്, ഐ.ടി വകുപ്പ് അഡീഷണൽ സെക്രട്ടറി മുഹമ്മദ് വൈ. സഫിറുള്ള എന്നിവർ പങ്കെടുത്തു.