
ന്യൂഡൽഹി: മാർക്ക് ഷീറ്റിലും സർട്ടിഫിക്കറ്റിലും ഉള്ള പേരുവിവരങ്ങൾ മാറ്റുന്നതിന് വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കണമെന്ന് സി.ബി.എസ്.ഇ.യോട് ഡൽഹി ഹൈക്കോടതി. സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളിൽ തെറ്റുകൾ തിരുത്തനും മാറ്റങ്ങൾ വരുത്താനും അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലാൻ എന്നിവരുൾപ്പെട്ട ബഞ്ചിന്റെ നിർദേശം.
ഇത്തരം പരാതികൾ നല്ലതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് പേര്, കുടുംബപ്പേര്, മറ്റു വിവരങ്ങൾ എന്നിവ മാറ്റുന്നതിനോ ചേർക്കുന്നതിനോ പ്രത്യേക സംവിധാനം നൽകണമെന്ന് കോടതി നിർദേശിച്ചു.
സർട്ടിഫിക്കറ്റിൽ അമ്മയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ ഒരു വിദ്യാർഥി കോടതിയെ സമീപിച്ചിരുന്നു. കുട്ടിക്ക് അനുകൂലമായി വന്ന ഉത്തരവിനെതിരേ സി.ബി.എസ്.ഇ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി പുതിയ നിർദേശം പുറപ്പടിവിച്ചത്
