തിരുവനന്തപുരം: സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകരും ജീവനക്കാരും സ്വകാര്യ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ നടത്തുന്നതായും ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായും കണ്ടെത്തിയാൽ കർശന നടപടി എടുക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ നിർദേശം. സർക്കാർ ജീവനക്കാരും സർക്കാർ / എയ്ഡഡ് സ്കൂൾ /കോളജുകളിലെ അധ്യാപകരും സ്വകാര്യ പി.എസ്.സി. പരിശീലന കേന്ദ്രങ്ങൾ, സ്വകാര്യ ടൂട്ടോറിയൽ സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതായും അത്തരം സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂടാതെ സർക്കാർ അധ്യാപകരും ജീവനക്കാരും മേല്പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതായും പരാതിയുണ്ട്. അത്തരം പ്രവർത്തനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും കൂട്ടുനിൽക്കുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പ്രസ്തുത വിഷയം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മേല്പറഞ്ഞ പ്രവർത്തികൾ ഗുരുതരമായ അച്ചടക്ക ലംഘനമായതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അതത് വകുപ്പ് അധ്യക്ഷന്മാരും നിയമന അധികാരികളും കർശന നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
വകുപ്പ് അധ്യക്ഷന്മാർ /നിയമന അധികാരികൾ എന്നിവരുടെ ഭാഗത്തുനിന്ന് മേല്പറഞ്ഞ നിർദേശത്തിന്റെ ലംഘനമുണ്ടായാൽ അത് ഗൗരവതരമായി കണക്കാക്കുന്നതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണഭട്ട് അറിയിച്ചു.
