തിരൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഈവർഷം വിദ്യാരംഭ ചടങ്ങുകൾ നടക്കില്ല. വിദ്യാരംഭത്തിനായി ഇത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടക്കാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും റദ്ധാക്കി.
എഴുത്തിനിരുത്തലിനായി രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് എം.ടി. വാസുദേവന്‍നായരുടെ അനുഗ്രഹ ഭാഷണത്തിന്റെ ലിങ്ക് വിദ്യാരംഭ ദിവസം രാവിലെ നല്‍കും. വിജയദശമി ദിനത്തിൽ രാവിലെ കുട്ടികള്‍ക്ക് വീടുകളില്‍ വിദ്യാരംഭം നടത്താം. രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് തുഞ്ചൻ വിദ്യാരംഭത്തിന്റെ സാക്ഷ്യപത്രവും അക്ഷരമാല കാര്‍ഡും ഹരിനാമകീര്‍ത്തനവും തപാലില്‍ അയച്ചുകൊടുക്കും.
മലപ്പുറം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായതിനാലും സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാലുമാണ് തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ തീരുമാനം. കഴിഞ്ഞ വർഷംവരെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് കുരുന്നുകളാണ് വിജയദശമി ദിനത്തിൽ തുഞ്ചൻപറമ്പിൽ ആദ്യാക്ഷരം കുറിക്കാൻ എത്താറുള്ളത്. എം.ടി. വാസുദേവൻ നായർ അടക്കമുള്ള പ്രഗത്ഭരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകാറ്. ചരിത്രത്തിൽ ആദ്യമായാണ് തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ ഒഴിവാക്കുന്നത്.