തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കി സർക്കാർ നടപടി. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭിന്നശേഷി സംവരണത്തിൽ NSSന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കിയാണ് ഉത്തരവ്. ഭിന്നശേഷി സംവരണത്തിന് 4% ഒഴിവുകൾ മാറ്റിവച്ച് ബാക്കിയുള്ള ഒഴിവുകളിൽ സ്ഥിരം അധ്യാപക നിയമനം നടത്തുന്നതിന് ഇനി എല്ലാ മാനേജ്മെന്റുകൾക്കും അധികാരം ഉണ്ടാകും. എൻഎസ് എസിന് സുപ്രീം കോടതി നൽകിയ ഈ ഉത്തരവ് ഇനി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാണ്.
നേരത്തെ ഇത്തരം ആവശ്യമുള്ള മാനേജ്മെന്റുകൾ കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു സർക്കാറിന്റെ നിലപാട്. എൻഎസ്എസ് സുപ്രീംകോടതിയിൽ നിന്ന് നേടിയെടുത്ത ഈ ഉത്തരവ് തങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മാനേജ്മെന്റുകൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് സർക്കാർ നേരത്തെ എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത് . എൻഎസ്എസ് വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുന്നതോടെ സംസ്ഥാനത്തെ 20000 ത്തോളം എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തങ്ങളുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരും.
മന്ത്രി വി. ശിവൻകുട്ടി ഇന്ന് നടത്തിയ വാർത്താ സമ്മേളനം
എൻ.എസ്.എസ്. നൽകിയ കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി, ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവർക്ക് അപ്രൂവൽ നൽകാൻ ഉത്തരവിട്ടു. ഈ വിധിന്യായം മറ്റ് സമാന മാനേജ്‌മെന്റുകൾക്കും ബാധകമാക്കോമോ എന്ന് നിയമോപദേശം അന്ന് തേടിയെങ്കിലും അനുകൂലമായ ഉപദേശമല്ല ലഭിച്ചത്. ഈ വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ തന്നെ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ കേസ് ഏപ്രിൽ 14 ലേയ്ക്ക് വീണ്ടും മാറ്റുകയുണ്ടായി.
അധ്യാപകർ വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് നീതിയല്ലെന്ന് കണ്ടും, ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദേശാനുസരണം രൂപീകരിച്ച ജില്ലാതല സമിതികൾ മുഖേനയുള്ള നിയമനത്തിന്റെ ആദ്യഘട്ടം 2026 ജനുവരി 24 ന് പൂർത്തിയായി രണ്ടാംഘട്ടം ആരംഭിച്ച സാഹചര്യത്തിലും ഡബ്ല്യൂ.പി.(സി) നമ്പർ 12869/2025 ലെ വിധിന്യായത്തിൽ, എൻ.എസ്.എസ്. മാനേജ്മെന്റുകൾക്ക് ബഹുമാനപ്പെട്ട സുപ്രീം കോടതി അനുവദിച്ച ആനുകൂല്യത്തിന് ഹർജിക്കാരും അർഹരാണെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലും ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്ന് എൻ.എസ്.എസിനു ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റു സമാന മാനേജമെന്റുകൾക്കും നൽകുന്ന കാര്യത്തിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സർക്കാർ ഒരിക്കൽ കൂടി തേടുകയുണ്ടായി.സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകരായ ശ്രീ. ജയ്ദീപ് ഗുപ്ത, ശ്രീ. ജയന്ത് മുത്തുജ് എന്നിവരുമായി ഈ വിഷയം സ്റ്റാന്റിംഗ് കൗൺസിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ, ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിലനിൽക്കുന്ന സ്‌പെഷ്യൽ ലീവ് പെറ്റീഷനുകളുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റി വെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളിലും താൽക്കാലികമായി ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് സീനിയർ അഭിഭാഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷനുകൾ സമർപ്പിച്ച 442 അധ്യാപകരുടെ റെഗുലറൈസേഷൻ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരെ നിർത്തി വയ്ക്കേണ്ടതാണെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. കാരണം അവർ സംസ്ഥാന സർക്കാരിന്റെ റെഗുലറൈസേഷൻ നിർദ്ദേശത്തെ എതിർത്തിരുന്നു. സുപ്രീം കോടതിയുടെ അനുമതിയില്ലാതെ ഈ അധ്യാപകരെ റെഗുലറൈസ് ചെയ്യുന്നത് കോടതിയലക്ഷ്യത്തിന് തുല്യമായിരിക്കും.ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുയാണ്. ഇതിന്റെ ആനുകൂല്യം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഇരുപതിനായിരത്തോളം അധ്യാപകർക്ക് ലഭിക്കുന്നതാണ്. അവരുടെ നിയമന തീയതിമുതൽ തന്നെ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുന്നതാണ്. നിയമനാംഗീകാരം പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.










