JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോഴിക്കോട്: ദേശീയ അധ്യാപക വിദ്യാഭ്യാസകൗണ്‍സില്‍ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍- എന്‍.സി.ടി.ഇ.) കേന്ദ്ര അപ്പലറ്റ് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടികളുമായി കാലിക്കറ്റ് സര്‍വകലാശാല. അധ്യാപക പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കിയതിനെതിരായ അപ്പീല്‍ സർവകലാശാലയുടെ വാദം കേള്‍ക്കാതെയാണ് തള്ളിയതെന്നാണ് സർവകലാശാല അധികൃതരുടെ നിലപാട്. എന്‍.സി.ടി.ഇ. ദക്ഷിണമേഖലാ സമിതി കാലിക്കറ്റിലെ 11 കേന്ദ്രങ്ങളുടെയും അംഗീകാരം റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്ര അപ്പലറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാവാതെ മേഖലാസമിതിയുടെ തീരുമാനം ശരിവെക്കുകയാണ് അപ്പലറ്റ് അതോറിറ്റി ചെയ്തതെന്നാണ് സര്‍വകലാശാലയുടെ നിലപാട്.

സര്‍വകലാശാല സ്വാശ്രയ കോഴ്‌സസ് ഡയറക്ടര്‍ ഡോ. എ. യൂസുഫിന്റെ വാക്കുകളിങ്ങനെ: \”അപ്പീലിന്റെ വിചാരണാവേളയില്‍ സര്‍വകലാശാലയുടെ 11 അധ്യാപകപരിശീലനകേന്ദ്രങ്ങളുടെയും സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ എട്ടുമിനിറ്റ് മാത്രമാണ് ലഭിച്ചത്. മാനദണ്ഡമനുസരിച്ച് എല്ലാം സജ്ജമാണെന്ന് വ്യക്തമാക്കുന്ന പവര്‍പോയന്റ് പ്രസന്റേഷന്‍ അവതരിപ്പിക്കാന്‍ അനുവാദം ലഭിച്ചില്ല. സമര്‍പ്പിച്ച രേഖകള്‍ ഒന്നും പരിശോധിച്ചതുമില്ല. അംഗീകാരം റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്നും അടുത്ത അധ്യയനവര്‍ഷം പ്രവേശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതിയെ സമീപിച്ച് അപ്പലറ്റ് അതോറിറ്റിയുടെ നടപടി സ്റ്റേ ചെയ്യിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. എന്‍.സി.ടി.ഇ.യുടെ 2014ലെ മാനദണ്ഡമനുസരിച്ച് വേണ്ടതെല്ലാം എല്ലാ കേന്ദ്രങ്ങളിലുമുണ്ടെന്ന വസ്തുത ഹൈക്കോടതിയില്‍ ബോധിപ്പിക്കും. എന്‍.സി.ടി.ഇ. സംഘം വീണ്ടും സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നാണ് ആവശ്യപ്പെടുക.

2014ല്‍ എന്‍.സി.ടി.ഇ. മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഇക്കുറി മാപ്പപേക്ഷയോടെ ഈ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അധ്യാപകയോഗ്യതയുടെ കാര്യത്തില്‍ 2014നു മുമ്പ് നിയമിക്കപ്പെട്ടിട്ടുള്ളവര്‍ക്കും അതിനുശേഷമുള്ള മാനദണ്ഡം ബാധകമാക്കുന്നതാണ് പ്രശ്‌നം. കേന്ദ്രങ്ങള്‍ തുടങ്ങിയ കാലം മുതല്‍ ജോലിചെയ്യുന്നവരെ ഒഴിവാക്കാന്‍ പ്രയാസമുണ്ടെന്ന് എന്‍.സി.ടി.ഇ. പ്രതിനിധികളോട് വ്യക്തമാക്കിയതാണ്. 2014നുശേഷം നിയമിക്കപ്പെട്ട അധ്യാപകരെല്ലാം നിര്‍ദിഷ്ട യോഗ്യതയോടു കൂടിയവരാണ്.
