തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കി സർക്കാർ നടപടി. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭിന്നശേഷി സംവരണത്തിൽ NSSന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കിയാണ് ഉത്തരവ്. ഭിന്നശേഷി സംവരണത്തിന് 4% ഒഴിവുകൾ മാറ്റിവച്ച് ബാക്കിയുള്ള ഒഴിവുകളിൽ സ്ഥിരം അധ്യാപക നിയമനം നടത്തുന്നതിന് ഇനി എല്ലാ മാനേജ്മെന്റുകൾക്കും അധികാരം ഉണ്ടാകും. എൻഎസ് എസിന് സുപ്രീം കോടതി നൽകിയ ഈ ഉത്തരവ് ഇനി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാണ്.
നേരത്തെ ഇത്തരം ആവശ്യമുള്ള മാനേജ്മെന്റുകൾ കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു സർക്കാറിന്റെ നിലപാട്. എൻഎസ്എസ് സുപ്രീംകോടതിയിൽ നിന്ന് നേടിയെടുത്ത ഈ ഉത്തരവ് തങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മാനേജ്മെന്റുകൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് സർക്കാർ നേരത്തെ എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയത് . എൻഎസ്എസ് വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുന്നതോടെ സംസ്ഥാനത്തെ 20000 ത്തോളം എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തങ്ങളുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരും.










