തിരുവനന്തപുരം: രാജ്യത്തെ സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് മുൻപായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങി. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നതടക്കമുള്ള പ്രോട്ടൊക്കോളുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിലുണ്ട്. ദേശീയഗീതമായ വന്ദേമാതരം രാഷ്ട്രപതിയും ഗവർണർമാരും പങ്കെടുക്കുന്ന സർക്കാർ ചടങ്ങുകളിൽ ആലപി ക്കണം. വിദ്യാർഥികൾക്കു ദേശീയഗാനം, ദേശീയഗീതം, ദേശീയ പതാക എന്നിവയെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സ്കൂൾ അധികൃതർ ശ്രമിക്കണമെന്നും നിർദേശമുണ്ട്. മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും വാദ്യോപകരണങ്ങളോടെയോ അല്ലാതെയോ വന്ദേമാതരം ആലപിക്കാം. മതപരമായ എതിർപ്പു കണക്കിലെടുത്ത് ഇതുവരെ ഒഴി വാക്കിയിരുന്ന ഭാഗം ഉൾപ്പടെ പാട ണമെന്നാണു നിർദേശം.
രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളിലും പത്മ പുരസ്കാരങ്ങൾ പോലുള്ള ബഹുമതികൾ നൽകുന്ന ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണം. സിനിമാ തിയറ്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും ഇത് കേൾപ്പിക്കണം. എന്നാൽ ഇത്തരം ഇടങ്ങളിൽ ആളുകൾ എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമില്ല. വന്ദേമാതരത്തിലെ ആറ് ചരണങ്ങളും ഇനിമുതൽ ആലപിക്കണം. പുതിയ നിയമപ്രകാരം, ദേശീയഗാനത്തെയോ ദേശീയ ഗീതത്തെയോ തടസ്സപ്പെടുത്തുകയോ മറ്റുള്ളവർ ആദരിക്കുന്നത് തടയുകയോ ചെയ്യുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.











