തിരുവനന്തപുരം:എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പരീക്ഷയെ പേടിയോടെ കാണേണ്ടതില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പൊതുപരീക്ഷ 2026 മാർച്ച് 05 ന് ആരംഭിക്കും. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരീക്ഷ എന്നതിനാൽ ചില കോണുകളിൽ നിന്ന് ബോധപൂർവ്വമായ ആശങ്കകൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ചോദ്യമാതൃകകൾ അധ്യയന വർഷാരംഭത്തിൽ തന്നെ SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്.കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികൾ ആരംഭിച്ചു.
സിലബസ് ലഘൂകരണം സംബന്ധിച്ച്
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ല. ഫീൽഡിൽ നിന്നുള്ള ഫീഡ്ബാക്കുകൾ പരിശോധിച്ച ശേഷം കുട്ടികളുടെ താല്പര്യം മുൻനിർത്തി മാത്രമേ ഇതിൽ അന്തിമ തീരുമാനമെടുക്കൂ. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതപഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികൾക്കും 11-ാം ക്ലാസിൽ പഠിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ കുട്ടികളോ രക്ഷിതാക്കളോ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ നിന്ന് തൽപരകക്ഷികൾ പിന്മാറണം. കുട്ടികൾ പൂർണ്ണ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. പരീക്ഷാ നടത്തിപ്പും അതിന്റെ മുന്നൊരുക്കങ്ങളും ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങൾ എല്ലാം പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യപ്പേപ്പർ നിർമാണത്തിന് തന്നെ നടപടിക്രമം ഉണ്ട്. പ്രിന്റ് ചെയ്യുന്നത് ഈ സംസ്ഥാനത്ത് പോലും അല്ല. അത്രയും ജാഗ്രതയോടെ നടത്തുന്ന പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങൾ ആണ് ചില കോണുകളിൽ നിന്ന് ഇപ്പോൾ ഉണ്ടാകുന്നത്.
അത്തരക്കാർ സ്വന്തമായി പ്രഖ്യാപിക്കുകയാണ് ഇത്തവണത്തെ പരീക്ഷ കടുപ്പം ഏറിയത് ആയിരിക്കുമെന്ന്. ഇങ്ങിനെ കുട്ടികളെയും രക്ഷകർത്താക്കളെയും മാനസികമായി പേടിപ്പിക്കുകയാണ്.ഇത്തരം അഭിപ്രായങ്ങൾ സമൂഹത്തിൽ കൊണ്ടു വരാൻ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഈ കാര്യത്തെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമായി പോലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അത് കൊണ്ട് ഒരു കാരണവശാലും വിദ്യാർത്ഥികളും രക്ഷകർത്താക്കളും വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്. സർക്കാർ എന്നും നിങ്ങളുടെ ഒപ്പമുണ്ടാകും. കുട്ടികൾക്ക് ദോഷമായി ഭവിക്കുന്ന ഒരു തീരുമാനവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉണ്ടാകില്ല എന്നും മന്ത്രി അറിയിച്ചു.
- എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
- 2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടി
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി
- സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്ട്രേഷൻ ഉടൻ
- എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചു











