തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനത്തിൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകിയിട്ടുള്ള ഉത്തരവ്, സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുക എന്ന സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുമെന്നും കോടതിയുടെ അനുമതി ലഭിച്ചാൽ ഏകദേശം 22,000ത്തോളം അധ്യാപകർക്ക് അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിരനിയമനം നൽകാൻ കഴിയുമെന്നും മന്ത്രി വി. ശിവൻകുട്ടി. സർക്കാരിന് വേണ്ടി നാളെ സുപ്രീം കോടതിയിൽ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരാകും. സർക്കാർ സർവീസുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കി വരുന്നുണ്ടെങ്കിലും എയ്ഡഡ് സ്കൂളുകളിൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. കോടതി വിധിന്യായങ്ങളുടെയും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഈ കുറവ് പരിഹരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അമ്പതോളം നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കുകയും നിയമനങ്ങൾ സുതാര്യമാക്കാൻ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം സംസ്ഥാന-ജില്ലാ തല സമിതികൾ രൂപീകരിച്ച് 2025 മാർച്ച് 24-ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ജില്ലാ സമിതികൾ നിലവിൽ വരുന്നതിന് മുൻപ് തന്നെ 1500-ഓളം ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം നൽകി. ആദ്യഘട്ട റാങ്ക് ലിസ്റ്റിൽ നിന്ന് 431 ഉദ്യോഗാർത്ഥികൾക്ക് കൂടി 24.01.2026-ൽ നിയമന ശുപാർശ നൽകിയിട്ടുണ്ട്. അവശേഷിക്കുന്ന ഒഴിവുകൾ നികത്താനായി ഉടനടി തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സർക്കാരിന് വ്യക്തമായ ബോധ്യമുണ്ട്. കോടതി നിർദ്ദേശപ്രകാരം, ഭിന്നശേഷി നിയമനം പൂർണ്ണമായും പാലിക്കപ്പെടുന്നത് വരെ ചില അധ്യാപകർക്ക് പ്രൊവിഷണലായും ദിവസവേതന അടിസ്ഥാനത്തിലുമാണ് നിയമനം നൽകാൻ സാധിച്ചിരുന്നതെന്നും മന്ത്രി അറിയിച്ചു.










