തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ 202 പുതിയ ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിന്റെ അനുമതി. സംസ്ഥാനത്തെ ആശുപത്രികളിൽ കൂടുതൽ മികച്ച വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാർ, സ്പെഷ്യാലിറ്റി ഡോക്ടർമാർ അടക്കമുള്ള 202 തസ്തികകളാണ് പുതിയതായി സൃഷ്ടിക്കുകയെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎൻട്രോളജി 1, കാർഡിയോ തൊറാസിക് സർജൻ 1, അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് തസ്തികകൾ. ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി 9, ഒബി ആന്റ് ജി 9, പീഡിയാട്രിക്സ് 3, അനസ്തേഷ്യ 21, റേഡിയോഡയഗ്‌നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറൻസിക് മെഡിസിൻ 5, ഓർത്തോപീഡിക്സ് 4, ഇഎൻടി 1 തസ്തികളും ഉണ്ട്.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കുന്നതിന് സിഎംഒ 8, അസി. സർജൻ 4, കൺസൾട്ടന്റ് ഒബി ആന്റ് ജി 1, ജൂനിയർ കൺസൾട്ടന്റ് ഒബി ആന്റ് ജി 3, ജൂനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ് 3, ജൂനിയർ കൺസൾട്ടന്റ് അനസ്തീഷ്യ 4, ജൂനിയർ കൺസൾട്ടന്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകൾ സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു.










