തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് യുഡിഎസ്എഫ് ബുധനാഴ്ച സമ്പൂർണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു.
എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ പ്രൊഫഷണല്‍, അണ്‍ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബുധനാഴ്ച പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ്- ബിജെപി നയങ്ങള്‍ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ സിപിഎം ഏകപക്ഷീയമായി ഒപ്പിട്ടത്. ഈ തീരുമാനത്തിനെതിരെയാണ് സമരം കടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു.
ഇടതു മുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ എതിര്‍പ്പ് വകവയ്കകാതെയും മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയും 2020 മുതലുള്ള എതിര്‍പ്പ് പൊടുന്നനെ അവസാനിപ്പിച്ചതിലൂടെ കേരളത്തിലെ സിപിഎം-ബിജെപി ഡീല്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് യുഡിഎസ്എഫ് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് അജണ്ട കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ തീരുമാനം നടപ്പാക്കാന്‍ സിപിഎം രംഗത്തിറങ്ങിയതിനുള്ള കാരണം ലളിതമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.





.jpg)



