തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ ഒരുക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കായികമേള ഉദ്ഘാടനം ചെയ്യും. മേളയുടെ ഗുഡ് വിൽ അംബാസഡർ നടി ശ്രീമതി കീർത്തി സുരേഷ് ആണ്. മേളയുടെ പന്തലുകളുടെ കാൽ നാട്ടൽ കർമ്മം ഇന്ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മത്സരങ്ങൾ 12 സ്റ്റേഡിയങ്ങളിൽ ആണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ താൽക്കാലിക ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയായി വരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവർത്തനങ്ങൾ കുറച്ചു മന്ദഗതിയിലാക്കിയിട്ടുണ്ട്. എന്നാലും കൃത്യസമയത്ത് തന്നെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കുന്നതാണ്. സെൻട്രൽ സ്റ്റേഡിയത്തിൽ വടംവലി അടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്സ് മത്സരങ്ങൾ നടക്കുന്നത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്.
ത്രോ ഇവന്റസ് എല്ലാം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും ആണ് നടക്കുന്നത്. എല്ലാം സ്റ്റേഡിയങ്ങൾ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം ചെറിയ ചെറിയ മെയിന്റനൻസ് പണികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കൽ ഒഫീഷ്യൽസിനെയും, സെലക്ടേഴ്സിനെയും വോളണ്ടിയേഴ്സിനെയും നിയോഗിച്ചു കഴിഞ്ഞു. മത്സരങ്ങൾക്കാവശ്യമായ ഉപകരണങ്ങളുടെ പർച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യൽസിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് താമസിക്കുന്നതിനായി എഴുപതോളം സ്കൂളുകളും അവർക്ക് സഞ്ചരിക്കുന്നതിനായി ബസ്സുകളും ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടമടക്കം 5 അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേർക്ക് ഇരുന്ന് കഴിക്കാൻ പാകത്തിന് ഭക്ഷണപ്പന്തൽ ഒരുങ്ങുന്നു. ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ബഹു. മുഖ്യമന്ത്രിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500 കുട്ടികളുടെ മാർച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കുന്നതാണ്. ഭിന്നശേഷി കുട്ടികളുടെയും, വിദേശത്തുള്ള കുട്ടികളുടെയും. ഓൺലൈൻ എൻട്രി പൂർത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോർഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.