തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ മുന്നേറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച വലിയ തോതിലുള്ള മുന്നേറ്റം സ്വയംഭൂവായി ഉണ്ടായതല്ല. നിരക്ഷരരായ ജനതയെ ഇന്ന് കാണുന്ന സമൂഹമായി മാറ്റിയെടുക്കുന്നതിന് ബോധപൂർവ്വമായി ഇടപെടലുകൾ ഉണ്ടായി. അതിൽ നവോത്ഥാന പ്രസ്ഥാനവും നവോത്ഥാന നായകരും വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി വിദ്യാലയങ്ങളാണ് ആരംഭിക്കേണ്ടതെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെ ഈ ഘട്ടത്തിൽ പരാമർശിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. ഇഎംഎസിന്റെ നേതൃത്വത്തിൽ വന്ന ആദ്യ സർക്കാരാണ് ഇന്ന് കാണുന്ന കേരളത്തിന്റെ അഭിമാനകരമായ വിദ്യാഭ്യാസ മേഖലക്ക് അടിത്തറയിടുന്നത്. കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരത്ത് സ്കൂളുകൾ ഉണ്ടായി.

വലിയ തോതിൽ പഠനത്തിനുള്ള പിന്തുണനൽകി. സ്കൂളുകളിൽ ഫീസ് നൽകേണ്ടതില്ല എന്ന നില വന്നപ്പോൾ പാവപ്പെട്ട കുട്ടികൾക്ക് കൂടുതൽ പഠിക്കാൻ അവസരം ലഭിച്ചു. പഴയ തലമുറയിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി പിന്നീട് സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ചു. രാജ്യത്തെ വിസ്മയിപ്പിച്ചുകൊണ്ട് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്താൻ കേരളത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ മേഖല തകർന്നുപോകുമോ എന്ന് ആശങ്ക എല്ലാവരിലുമുണ്ടായി. പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ വൻതോതിൽ കൊഴിഞ്ഞുപോയി. എന്നാൽ
2016ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി. ആന്റണി രാജു എം എൽ എ, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, ഡയറക്ടർ ഉമേഷ് എൻ എസ് കെ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.