തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. 500 രൂപയാണ് വർധിപ്പിച്ചത്. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വർദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാവിഭാഗങ്ങൾക്കും ഇത്തവണ വർദ്ധിപ്പിച്ച ആനുകൂല്യം ഉറപ്പാക്കുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.
