തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കും. ഈ ഓണപ്പരീക്ഷ മുതൽ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് നിർബന്ധമാണ്. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഒന്നാം പാദവാർഷികപരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരും. എല്ലാ എഴുത്തുപരീക്ഷകൾക്കും വിദ്യാർഥികൾ 30 ശതമാനം മാർക്ക് നേടണം. പരീക്ഷ കഴിഞ്ഞ് 7 ദിവസത്തിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും. മിനിമം മാർക്ക് നേടാത്തവർക്ക് സെപ്റ്റംബറിൽ രണ്ടാഴ്ചത്തെ പ്രത്യേക പഠനപിന്തുണ പരിപാടികൾ സ്കൂൾതലത്തിൽ നടത്തും.

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും
തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും.
അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും.

വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പല സ്കൂളുകളിലും ലൈബ്രറികളും ലൈബ്രറേറിയന്മാരും ഇല്ല എന്ന് പരാതിയുണ്ട്. സ്കൂളുകളിൽ ലൈബ്രറി സംവിധാനം ഒരുക്കുന്നതിനും ലൈബ്രേറിയന്മാരുടെ നിയമനത്തിനും സർക്കാർ നടപടിയെടുക്കേണ്ടതുണ്ട്.