കോഴിക്കോട്:സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനം. ഓരോ ക്ലാസിലും നേടേണ്ട പഠനലക്ഷ്യങ്ങൾ അതതു ക്ലാസിൽ വച്ചു നേടണം. 5മുതൽ 9വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്തുവാനല്ല. എല്ലാ കുട്ടികളെയും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
ഓരോഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തരവിലയിരുത്തലിന്റെ ഭാഗമായോ, ടേം മൂല്യനിർണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തിൽ തന്നെ പഠനപിന്തുണ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയണം. പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം. ഇതെല്ലാം നടക്കുന്നു എന്നുറപ്പാക്കാൻ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പു തല മോണിറ്ററിങ് ശക്തിപ്പെടുത്തണം.
സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിങ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂൾ സന്ദർശനങ്ങൾ ഉണ്ടാകും. ഇക്കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനും തീരുമാനമായി. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ഡയറ്റ് പ്രിൻസിപ്പാൾമാർ, വിദ്യാകിരണം ജില്ലാകോഡിനേറ്റർമാർ, സമഗ്രശിക്ഷാകേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർമാർ എന്നിവർ സംസ്ഥാനതല പരിശീലനത്തിൽ പങ്കാളികളാകും.
ഈ ഓറിയന്റേഷന്റെ തുടർച്ചയായി അതത് വിദ്യാഭ്യാസ ഓഫീസർമാർ അവരുടെ പരിധിയിലെ സ്‌കൂൾ പ്രഥമാധ്യാപകർക്ക് പരിശീലനം നൽകും. ജൂലൈ 15നകം കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും പ്രഥമാധ്യാപകരുടെ പരിശീലനം പൂർത്തീകരിക്കും. സമഗ്ര ഗുണമേന്മാപദ്ധതിയുടെ സ്‌കൂൾതല പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനനില അതത് സമയങ്ങളിൽ കണ്ടെത്തൽ, കുട്ടികൾക്ക് പഠനപിന്തുണ നൽകൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലസ്റ്റർ പരിശീലനം ജൂലൈ 19 ന് നടത്താനും തീരുമാനമെടുത്തു. സമഗ്രഗുണമേന്മാ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ നേടുന്നതിനായി വിദ്യാഭ്യാസ സംവിധാനങ്ങളെയാകെ സജ്ജമാക്കുന്ന തുടർ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.