തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പുതിയ അധ്യയന വർഷത്തിന് തുടക്കം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്‌കൂൾ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷം ആരാഭിക്കുക. നാളെ (ജൂൺ രണ്ടിന്) കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങിന് മുൻപായി രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. എല്ലാ സ്‌കൂളുകളിലും സംസ്ഥാനതല ഉദ്ഘാടന പരിപാടി തൽസമയം സംപ്രേഷണം ചെയ്യും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, റീലുകൾ എന്നിവ എല്ലാ സ്‌കൂളുകൾക്കും നൽകിയിട്ടുണ്ട്.
സമഗ്ര മാറ്റവുമായാണ് പുതിയ അധ്യയന വർഷം വരുന്നത്. ഈ വർഷം പത്താം ക്ലാസിൽ അടക്കം പുതിയ സിലബസ് ആണ്. ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം വരികയാണ്. ഈ വർഷം ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഉണ്ടാകില്ല. സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും.
ആദ്യ രണ്ടാഴ്ച പഠനവിടവ് നികത്താനുള്ള ക്‌ളാസുകൾ നടത്തും. ഒപ്പം പൗരബോധം വളർത്താനുള്ള ക്ളാസുകളും ഉണ്ടാകും.