തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ആരംഭിക്കാനിരിക്കേ പരീക്ഷാ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഒട്ടേറെ അധ്യാപകർ രംഗത്ത്. ആരോഗ്യപ്രശ്നം മൂലമുള്ള അവധി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുള്ളത്. പരീക്ഷ ചുമതലയിൽ നിന്ന് രക്ഷപ്പെടാൻ അധ്യാപകർ രോഗികളായി ചമയുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് KPSTA രംഗത്തെത്തി.
നാളെ മുതൽ ആരംഭിക്കുന്ന പരീക്ഷകളുടെ ചുമതല വഹിക്കേണ്ട അധ്യാപകരാണ് പല കാരണങ്ങളാൽ ഒഴിഞ്ഞുമാറുന്നത്. പരീക്ഷ നടത്തിപ്പ്, മൂല്യനിർണയ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നും അടിയന്തര കാരണമുള്ളവർ മാത്രമേ മാറിനിൽക്കാൻ പാടുള്ളൂ എന്ന് പലതവണ വിദ്യാഭ്യാസ മന്ത്രി തന്നെ അറിയിച്ചിരുന്നു. എന്നാൽ അത് നടപ്പിലാവുന്നില്ല എന്നാണ് പരാതി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ പരീക്ഷ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അധ്യാപകർ അധികൃതരെ സമീപിച്ചിട്ടുണ്ട്.
പല ഓഫീസുകളിലും ശാരീരിക ബുദ്ധിമുട്ട് സൂചിപ്പിച്ചുകൊണ്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കുന്നുകൂടി. ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിനായി സ്വതന്ത്ര എൽപി, യുപി സ്കൂളുകളിലെ അധ്യാപകരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതും വിവാദമായി. പഠനോത്സവത്തിന്റെയും പരീക്ഷാ തയ്യാറെടുപ്പിന്റെയും തിരക്കിനിടയിൽ പരീക്ഷാ ഡ്യൂട്ടിക്ക് പ്രൈമറി അധ്യാപകരെ നിയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്.