തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പ്ലസ് ടു വിദ്യാർത്ഥിക്ക് കുത്തേറ്റു.പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതേ സ്കൂളിലെ വിദ്യാർത്ഥിയായ അസ്‌ലമി (17)നാണു കുത്തേറ്റത്. കത്തി നെഞ്ചിൽ തുളച്ചു ശ്വാസകോശത്തിൽ തുളച്ചുകയറിയതിനെ തുടർന്ന് ഗുരുതരാവസ്‌ഥയിലായ അസ്‌ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്‌ലമിനെ അക്രമിച്ചതെന്ന് പറയുന്നു.
പൂവച്ചല്‍ ബാങ്ക് നട ജംക്ഷനിലാണ് സംഘർഷം ഉണ്ടായത്. നേരത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്ന് സംഘർഷം ഉണ്ടായതെന്ന് പറയുന്നു. അന്ന് സംഘര്‍ഷം തടയാനെത്തിയ വനിതാ പ്രിന്‍സിപ്പലിനെ വിദ്യാർത്ഥികൾ മർദിച്ചിരുന്നു. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അന്ന് സംഘർഷത്തിനിടയാക്കിയ 20 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ ഇതിന് പിന്നാലെയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് പ്ലസ്ടു വിദ്യാർത്ഥിയെ കുത്തിയത്.