മലപ്പുറം:നാളെയും മറ്റന്നാളുമായി (ജൂലൈ 22, 23) നടക്കുന്ന പ്ലസ്‍ വണ്‍ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് നടത്താൻ മന്ത്രി വീണാ ജോർജിന്റെ നിര്‍ദ്ദേശം. നിപ ബാധിച്ച് പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചതിനെ തുടർന്നാണ് ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾക്ക് കർശന നിർദേശം. ജില്ലയില്‍ എല്ലായിടത്തും പ്ലസ് വണ്‍ അലോട്ട്മെന്റുകള്‍ സാമൂഹ്യ അകലം പാലിച്ചും മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചുമുള്ള നിപ പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ നടത്താവൂ. ഇത് നടപ്പാക്കുന്നതിനായി പൊലീസിന്റെ സഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.
ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലായി മൂന്നു ഹയര്‍സെക്കൻഡറി സ്കൂളുകളാണുള്ളത്. കൃത്യമായ സാമൂഹ്യ അകലം പാലിച്ചും സാനിറ്റൈസര്‍, എന്‍ 95 മാസ്ക് എന്നിവ ധരിച്ചു കൊണ്ടുമാണ് കുട്ടികളും രക്ഷിതാക്കളും അലോട്ട്മെന്റിന് എത്തേണ്ടത്. ആള്‍ക്കൂട്ടം ഉണ്ടാവാത്ത രൂപത്തില്‍ അലോട്ട്മെന്റ് ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആരെങ്കിലും അലോട്ട്മെന്റിന് ഹാജരാവുന്നെങ്കില്‍ അക്കാര്യം അവരുടെ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിക്കണം. ഇവര്‍ പൊതുവാഹനങ്ങൾ ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിലാണ് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ എത്തേണ്ടത്. അവരുടെ അലോട്ട്മെൻ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വിടണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും...









