തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തോടെ മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കണം. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇന്ന് പിടിഎ യോഗം ചേരാനും നിർദേശമുണ്ട്. സ്കൂളിലെ ക്രമീകരണങ്ങൾ 27നകം പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി കർശനമായി നിർദേശിച്ചിരുന്നു. സ്കൂളുകൾ തുറക്കുന്നതിന് 15 ദിവസം മുൻപ് മുഴുവൻ ക്രമീകരണങ്ങളും നടത്താമെന്ന് മുഖ്യമന്ത്രി നേരത്തെ ഉത്തരവിറക്കിയിരുന്നു എങ്കിലും നീണ്ടുപോവുകയായിരുന്നു. 27നകം ക്രമീകരണങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചെങ്കിലും പല സ്കൂളുകളിലും ഇത് നടപ്പായിട്ടില്ല. ശുചീകരണ ജോലികൾ അടക്കമുള്ളവ ഇന്ന് വൈകിട്ട് പൂർത്തിയാക്കണമെന്നാണ് നിർദേശം. സകൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കും. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പ്രധാന അധ്യാപകരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നരകൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണ്ണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പു വരുത്തണം. സ്കൂളുകളിൽ സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകർക്ക് ഓരോ ക്ലാസിന്റെയും ചുമതല നൽകണം.
ഇന്ന് പിടിഎ യോഗം ചേർന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം.
കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
