ന്യൂഡൽഹി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ സ്കൂളുകളിൽ നടത്താൻ സുപ്രീംകോടതിയുടെ അനുമതി നൽകി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിറക്കിയത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പരീക്ഷ നടത്താൻ സജ്ജമാണെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി ഉത്തരവ്. ഏഴ് ലക്ഷത്തോളം പേർ ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയ സാഹചര്യം പരാമർശിച്ചാണ് പ്ലസ് വൺ പരീക്ഷയ്ക്ക് എതിരായ ഹർജികൾ കോടതി തള്ളിയത്.
നീറ്റിന് പുറമെ സാങ്കേതിക സർവകലാലാശാല ഓഫ്ലൈനായി നടത്തിയ പരീക്ഷ ഒരു ലക്ഷം പേർ എഴുതിയിരുന്നുവെന്ന സർക്കാരിന്റെ സത്യവാങ്മൂലത്തിലെ കണക്കുകളും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കോടതി തള്ളി. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശനയോഗ്യത കണക്കാക്കാൻ പ്ലസ് വൺ പരീക്ഷ മാർക്ക് പ്ലസ് ടു പരീക്ഷ മാർക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്ലൈനായി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർഥികൾക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് സർക്കാരിന് അനുകൂല ഉത്തരവ് ഉണ്ടായത്.