തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടൻ പരീക്ഷ നടത്തേണ്ട സാഹചര്യം വന്നതിനാൽ വിദ്യാർത്ഥികളുടെ തിരക്ക് കുറയ്ക്കുന്ന രീതിയിലാണ് ആദ്യത്തെ പരീക്ഷ ക്രമീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. എന്നാൽ ഇന്നത്തെ ആദ്യപരീക്ഷ എഴുതുന്നത് 76000 പേരാണ്. സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (ഓൾഡ്), ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. പോളിങ് ബൂത്തുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽ ക്രമീകരണം പൂർത്തിയായെന്നും ഉച്ചയ്ക്ക് നടക്കുന്ന എസ്എസ്എൽസി പരീക്ഷ മുതൽ 4ലക്ഷത്തിൽ പരം വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

