
ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളുടെ റാങ്കിങ് പട്ടികയിൽ ഒന്നാമതെത്തി ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തുവിട്ട പട്ടികയിൽ 90 ശതമാനം പോയിന്റാണ് സർവകലാശാലക്കുള്ളത്. അരുണാചൽപ്രദേശിലെ രാജീവ് ഗാന്ധി സർവകലാശാല (83 ശതമാനം), ജവാഹർലാൽ നെഹ്രു സർവകലാശാല (82) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 78 ശതമാനം പോയന്റോടെ അലിഗഢ് മുസ്ലിം സർവകലാശാല നാലാംസ്ഥാനം നേടി.വിദ്യാഭ്യാസമന്ത്രാലയം, യുജിസി. എന്നിവയുമായി സർവകലാശാലകൾ ഒപ്പുവെക്കുന്ന ധാരാണാപത്രത്തിൽ നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. ബിരുദം, ബിരുദാനന്തരബിരുദം, എം.ഫിൽ, പിഎച്ച്.ഡി. എന്നീ കോഴ്സുകളിൽ പ്രതിവർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം, മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ, വിദേശ വിദ്യാർത്ഥികൾ എന്നിവരുടെ എണ്ണം, അദ്ധ്യാപകരുടെ മികവ്, അവരുടെ അംഗസംഖ്യ, വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.
