തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ബിരുദ കോഴ്സുകൾക്ക് 70 ശതമാനം വരെ സീറ്റ് വർധിപ്പിക്കാൻ സർക്കാർ ഉത്തരവ്. കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് വിദേശ, ഇതര സംസ്ഥാന പഠനം മുടങ്ങിയ സാഹചര്യത്തിലാണ് കേരളത്തിൽ സീറ്റ് വർധിപ്പിക്കുന്നത്. പിജി സയൻസ് വിഷയങ്ങൾക്ക് പരമാവധി 25 സീറ്റും ആർട്സ് കോമേഴ്‌സ് വിഷയങ്ങൾക്ക് 30 സീറ്റും അനുവദിക്കും. സീറ്റ് വർധന വേണോ എന്ന് കോളജുകൾക്ക് തീരുമാനിക്കാം.
സംസ്ഥാനത്തെ – സർക്കാർ എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
എംജി വൈസ് ചാൻസലർ ഡോ. സാബു തോമസ് ചെയർമാനായ സമിതിയിൽ ഡോക്ടർ എം.എസ് ജയശ്രീ(വിസി, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല), ഡോ. ആശാ കിഷോർ(ഡയറക്ടർ, ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ), പ്രഫ. എം ദാസൻ (മുൻ ഡീൻ, കേന്ദ്ര സർവകലാശാല), പ്രഫ. ജർഗു സിംഹ മൂർത്തി(ഡയറക്ടർ, ഐസർ ), പ്രഫ, പി സനൽ മോഹൻ (ഡയറക്ടർ, കെസി എച്ച്ആർ) എന്നിവരാണ് മറ്റ് അംഗങ്ങൾ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഈ അധ്യയനവർഷം സംസ്ഥാനത്ത് കൂടുമെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്. കൊറോണ ഭീഷണിയെ തുടർന്ന് രാജ്യത്തിനു പുറത്തും സംസ്ഥാനത്തിനു പുറത്തും പഠിക്കാൻ പോകുന്നവരുടെ എണ്ണം ക്രമാതീതകമായി കുറയും. ഈ സാഹചര്യത്തിലാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്.