തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനസർക്കാർ ആവിഷ്കരിക്കുന്ന ‘പഠനത്തിനൊപ്പം ജോലി’ പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കാൻ തീരുമാനം.
പദ്ധതിക്കായുള്ള കരട് റിപ്പോർട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കി.
സർവകലാശാലകളും ഗവ. കോളജുകളും അർധസർക്കാർസ്ഥാപനങ്ങളും ചേർന്ന് ജോലി തയ്യാറാക്കി നടപ്പാക്കുന്ന തരത്തിലും സർക്കാരിന്റെയും സർവകലാശാലകളുടെയും മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികൾക്കുതന്നെ സ്വന്തമായി ജോലി തിരഞ്ഞെടുക്കാവുന്ന രീതിയിലുമാണ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്. ജോലിക്കുള്ള പ്രതിഫലം സർക്കാർ നിശ്ചയിക്കും.
സംസ്ഥാനത്തെ കോളജുകളുടെ പ്രവർത്തന സമയം രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാണമെന്ന അഭിപ്രായവും ഇതിന്റെ പശ്ചാത്തലത്തിലാണ് ഉയർന്നത്.
2017-ൽ ഓൾഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും ഓൾഇന്ത്യ ടെക്നിക്കൽ മാനേജ്മെന്റ് കൗൺസിലും പ്രഖ്യാപിച്ച പദ്ധതി പിന്നീട് മുഖ്യമന്ത്രി താത്പര്യമെടുത്താണ് കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.
പഠനസമയത്തിനുശേഷം എത്രമണിക്കൂർ ജോലിചെയ്യണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കും. സർവകലാശാലകളും കോളജുകളും തൊഴിലധിഷ്ഠിത അനുബന്ധകോഴ്സുകൾ ആരംഭിക്കുകയും വിദ്യാർത്ഥികളുടെ തൊഴിൽ പരിചയം അക്കാദമിക മികവിന് പരിഗണിക്കുകയും വേണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശമുണ്ട്. ഗണിതം, സാങ്കേതികം, ശാസ്ത്രം, എൻജിനിയറിങ്, തുടങ്ങിയവയിൽ തൊഴിലധിഷ്ഠിത പഠ്യപദ്ധതികൾക്ക് രൂപംനൽകാം. പദ്ധതികൾ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലാഭത്തിനുവേണ്ടിയാകരുതെന്നും നിർദേശമുണ്ട്.
സർവകലാശാലകൾക്കും കോളജുകൾക്കും പഠനം നടത്തി അതനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് രൂപം നൽകാം. വ്യാവസായസ്ഥാപനങ്ങൾ അവയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പദ്ധതിയെ കാണേണ്ടതാണ്. പദ്ധതി നടപ്പാകുമ്പോൾ സർക്കാരിന്റെയും സർവകലാശാലകളുടെയും കർശന നിരീക്ഷണം ഉണ്ടാകും.
0 Comments