തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. ടിവിയും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്ത 2,61,784 വിദ്യാർത്ഥികൾക്കും പഠന സൗകര്യം ഒരുക്കും. അതത് മണ്ഡലങ്ങളിൽ പഠന സൗകര്യം ഒരുക്കാൻ മുഴുവൻ എംഎൽഎ മാരുടെയും സഹായം ഉണ്ടാകും.
സര്‍ക്കാരിനെ സംബന്ധിച്ച് ഈ 2,61,784 കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടവര്‍ തന്നെയാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാം എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്.
ചില കുട്ടികള്‍ക്ക് വീട്ടില്‍ ടിവി ഉണ്ടാകില്ല. മറ്റ് ചിലര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകില്ല തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് സൗകര്യമേര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അധ്യാപകര്‍, പിടിഎ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ പഠന സൗകര്യമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ എംഎല്‍എമാരുടെ പിന്തുണയും തേടിയിരുന്നു. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എംഎല്‍എമാര്‍ ഈ സംവിധാനം ഒരുക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുമുണ്ട്.
വായനശാല, അയല്‍പക്ക ക്ലാസ്സുകള്‍, പ്രദേശിക പ്രതിഭ കേന്ദ്രം, ഊര് വിദ്യാകേന്ദ്രം, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കിയ കാര്യം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ പൊതുനډ ഫണ്ട് ഉപയോഗിച്ച് 500 ടിവി സെറ്റുകള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും, യുവജന സംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ സംപ്രേഷണ കാര്യത്തിലും എല്ലാവര്‍ക്കും പഠനം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് പറഞ്ഞിരുന്നതാണ്.ഇത്തരം കുട്ടികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാന്‍ ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണമാണ്. അപ്പോഴേക്കും എല്ലാ കുട്ടികളെയും ഇതിന്‍റെ ഭാഗമാക്കാനാകും. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെയുള്ള താല്‍ക്കാലിക പഠനസൗകര്യമാണ്.