മലപ്പുറം: വളാഞ്ചേരി മങ്കേരിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ അധ്യാപകർക്ക് വീഴ്ച പറ്റിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. വളാഞ്ചേരി ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണ പത്താം ക്ലാസിൽ ചേരാനിരുന്ന ദേവിക(14) യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു.
ദേവികയ്ക്ക് ഓൺലൈൻ പഠനത്തിനായി ടി.വിയോ, സ്മാർട്ഫോൺ സൗകര്യമോ ഇല്ലെന്ന് അധ്യാപകർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടായിരുന്നുഎന്ന് റിപ്പോർട്ടിൽ പറയുന്നു. ബദൽ സംവിധാനങ്ങൾ അഞ്ചാം തീയതിയ്ക്കുള്ളിൽ ഏർപ്പെടുത്തുമെന്ന് ക്ലാസ് ടീച്ചർ ദേവികയെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ക്ലാസിൻ്റെ ട്രയൽ മാത്രമാണ് തുടങ്ങിയിരുന്നത്. ഒരാഴ്ചക്കകം പഠന സകര്യമില്ലാത്ത എല്ലാവർക്കും ബദൽസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതിയെന്നും മലപ്പുറം ഡി.ഡി.ഇ കുസുമം വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദേവികയുടെ ആത്മഹത്യയിൽ തുടരന്വേഷണത്തിനായി തിരൂർ ഡി.വൈ.എസ്.പി കെ.സുരേഷ് ബാബുവിനെ ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

0 Comments