തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ഉടൻ ഉണ്ടാകുമെന്നും രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്നും പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചതായുള്ള വാർത്ത അടിസ്ഥാന രഹിതമെന്ന് അധികൃതർ. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇങ്ങനെ ഒരു അറിയിപ്പ് നൽകിയിട്ടില്ല. അതേസമയം അല്പസമയം മുൻപ് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രവേശനവുമായി ബന്ധപെട്ടു വൈകാതെ തീരുമാനം ഉണ്ടാകും എന്ന് സൂചിപ്പിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന വാർത്ത ഇങ്ങനെയാണ്:
\” സംസ്ഥാനത്ത് സ്കൂൾ പ്രവേശനം ഉടൻ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടർ അറിയിച്ചു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് ഉടൻ തുടങ്ങുക. നടപടി ക്രമങ്ങൾ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ സർക്കുലർ ഇറക്കുമെന്നാണ് വിവരം. കേരളത്തിലെ സ്‌കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാർത്ഥികൾക്കായി അടുത്ത മാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉള്ളതും ഇല്ലാത്തതുമായ വിദ്യാർത്ഥികളുടെ കണക്കെടുക്കാൻ സ്‌കൂളുകൾക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. വിക്ടറി ചാനൽ, സമഗ്ര പോർട്ടൽ എന്നിവ മുഖേനയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുകയെന്നും ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വർക്ക് ഷീറ്റ് നൽകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ആരംഭിക്കാൻ എന്ന് സാധിക്കുമെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ സാധ്യത തേടിയത്. ഓൺലൈൻ ക്ലാസുകൾ നടത്താനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനോട് നിർദേശിച്ചിരുന്നു.
Visit website