തിരുവനന്തപുരം: അടുത്ത അധ്യയന വർഷാരംഭം മുതൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുഖാവരണം (മാസ്ക് ) നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 50 ലക്ഷം മാസ്കുകൾ നിർമിച്ച് മെയ് 30നകം സ്കൂളുകളിൽ എത്തിക്കണം. ഇതിനായി സമഗ്ര ശിക്ഷ കേരളത്തെ ചുമതലപ്പെടുത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ പുന:രാരംഭിക്കുമ്പോൾ പരീക്ഷ എഴുതുന്ന കുട്ടികൾക്കും ഇൻവിജിലേറ്റർ മാർക്കും മാസ്ക് നിർബന്ധമാണ്. സംസ്ഥാനത്ത് 45 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആദ്യഘട്ടം എന്ന നിലക്ക് കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള തുണിയിൽ നിർമ്മിച്ച 50 ലക്ഷം മാസ്കുകൾ ആണ് സമഗ്ര ശിക്ഷ കേരളത്തിലെ നേതൃത്വത്തിൽ തയ്യാറാക്കേണ്ടത്. ഇതിനായി സമഗ്ര ശിക്ഷാ ജീവനക്കാരുടെ നേതൃത്വത്തിൽ താഴെ പറയുന്ന കാര്യങ്ങൾ പൂർത്തിയാക്കണം ഓരോ ബിആർസിയും കുറഞ്ഞത് 30, 000 മാസ്കുകൾ നിർമിക്കണം. മാസ്കുകൾ എല്ലാം ഒരേ വലുപ്പത്തിൽ ആയിരിക്കണം. കോട്ടൺ തുണി ഉപയോഗിച്ചായിരിക്കണം നിർമിക്കേണ്ടത്. വ്യത്യസ്ത നിറങ്ങൾ ആകാം. മാസ്കുകളുടെ നീളം 17 സെന്റീമീറ്ററും വീതി 14 സെന്റീമീറ്ററും ആയിരിക്കണം. സമഗ്ര ശിക്ഷാ ജീവനക്കാർ, വിവിധ അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ പ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി എല്ലാവരും ചേർന്ന് മാസ്കുകൾ തുന്നാം. നിർമ്മാണത്തിന് ആവശ്യമായ വരുന്ന തുണിയും മറ്റു സാമഗ്രികളും ബിആർസി യുടെ നേതൃത്വത്തിൽ വാങ്ങേണ്ടതാണ്. ഒരു മാസ്കിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് പരമാവധി മൂന്നു രൂപ ക്രമത്തിൽ ചിലവഴിക്കാവുന്നതാണ്. മാസ്ക്കുകൾ 2020 മെയ് 15നു മുൻപ് തയ്യാറാക്കണം.ഓരോ സ്കൂളിനും ആവശ്യമായ എണ്ണം അതത് സ്കൂളുകളിൽ 30നകം എത്തിക്കേണ്ടതാണ്. ഒരാൾക്ക് ഒരു മാസ്ക് എന്ന ക്രമത്തിലാണ് എത്തിക്കേണ്ടത്, പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികൾക്കും മാസ്ക് നൽകണം. മാസ്കുകൾ സ്കൂളിലെത്തുമ്പോൾ കൈപ്പറ്റ് രസീത് വാങ്ങി ബിആർസികളിൽ സൂക്ഷിക്കേണ്ടതാണ്. നിർമാണത്തിനായി ചെലവഴിക്കുന്ന തുക 2020-21 വർഷത്തെ സൗജന്യ യൂണിഫോം അനുവദിക്കുന്ന തുകയിൽ നിന്ന് ഉപയോഗിക്കേണ്ടതാണ്. മാസ്കിന് ആവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ സ്റ്റോർ പർച്ചേസ് റൂൾ കൃത്യമായി പാലിച്ചിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
