തിരുവനന്തപുരം: ലോക് ഡൗൺ പശ്ചാത്തലത്തിൽ കുട്ടികൾ വീടുകളിൽ ഇരുന്ന് രചിച്ച കൃതികളും മറ്റു സൃഷ്ടികളും ഉൾക്കൊള്ളിച്ചുള്ള \’അക്ഷര വൃക്ഷം\’ പുസ്തകങ്ങളുടെ ആദ്യലക്കം പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. മന്ത്രി ജി. സുധാകരൻ ഏറ്റുവാങ്ങി. വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ‘അക്ഷരവൃക്ഷം’ എന്ന പദ്ധതി നടപ്പിലാക്കിയത്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കഥ, കവിത, ലേഖനം എന്നിവ രചിച്ച് അയച്ചു തരുവാനുള്ള അവസരം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിനിയോഗിച്ചു. കുട്ടികളുടെ പ്രതികരണം വിസ്മയകരമായിരുന്നു. ഇതുവരെ 40,000 ൽ പരം രചനകൾ ഈ മൂന്നു വിഭാഗങ്ങളിലായി ലഭിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് ആദ്യത്തെ 10,000 രചനകളിൽ കോവിഡ് സംബന്ധിയായ സൃഷ്ടികൾ മാത്രം ഉൾപ്പെടുത്തിയാണ് ആദ്യവോള്യം തയ്യാറാക്കിയത്. 148 കവിതകളും 76 കഥകളും 94 ലേഖനങ്ങളും ഈ വോള്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കുട്ടികളുടെ രചനകൾ പൊതുസമൂഹം ആസ്വദിക്കേണ്ടതുകൊണ്ടാണ് എസ്.സി.ഇ.ആർ.ടി ഇവയിൽ ചിലത് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. കഥ, കവിത, ലേഖനം എന്നിവയുടെ മൂന്നു സമാഹാരങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മെയ് 5 വരെ ലഭിക്കുന്ന രചനകൾ കൂടി ഇത്തരത്തിൽ പരിശോധിച്ച് പുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിക്കുന്നതാണ്.