തിരുവനന്തപുരം:സംസ്ഥാനത്തെ 28 കോളജുകളിൽ കൂടി റൂസ പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി. പൂർത്തിയാക്കിയ പദ്ധതികൾ മന്ത്രി ഡോ. ആർ.ബിന്ദു നാടിനു സമർപ്പിച്ചു. ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടന ചടങ്ങ്. ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ തീക്ഷ്ണ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന രീതിയിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടത്തണം.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണം. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ ഗ്യാപ്പ് നികത്തുന്നതിന് സ്‌കിൽ എൻഹാൻസ്‌മെന്റിനുള്ള നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നത്. കൂടുതൽ വിദ്യാർത്ഥികൾക്ക് തൊഴിൽപരമായ ആഭിമുഖ്യം വളർത്തുന്നതിനും അവരുടെ സംരംഭകത്വ താല്പര്യം ഉയർത്തുന്നതിനും വേണ്ടിയുള്ള പരിശ്രമങ്ങളും നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. റൂസ പദ്ധതിയിലൂടെ 35 കോടിയിലധികം രൂപ മുടക്കി പൂർത്തിയാക്കിയ അടിസ്ഥാനസൗകര്യവികസന പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾക്കായി സമർപ്പിച്ചത്. 15 അക്കാദമിക് ബ്ലോക്കുകൾ (61 ക്ലാസ് മുറികൾ), മുന്ന് ഓഡിറ്റോറിയങ്ങൾ/സെമിനാർ ഹാളുകൾ, രണ്ട് ഭരണനിർവ്വഹണ ബ്ലോക്കുകൾ, ഭക്ഷണശാല, പരീക്ഷാ കേന്ദ്രം, ആറ് കമ്പ്യൂട്ടർ ലാബുകൾ/ഡിജിറ്റൽ ലൈബ്രറികൾ, നാല് ഹോസ്റ്റലുകൾ/ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയാണ് പുതിയതായി നിർമ്മിച്ചത്. കൂടാതെ ക്ലാസ് മുറികൾ, ലൈബ്രറികൾ, ഭരണനിർവ്വഹണ ബ്ലോക്കുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...