തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തിറങ്ങിയതിന്റെ തുടർന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്. അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പോലും എ പ്ലസ് ലഭിക്കുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്ന ശില്പശാലയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം. യോഗത്തിൽ സംസാരിച്ച ഡിജിഇയുടെ ശബ്ദമാണ് പുറത്ത് വന്നത്. “എല്ലാവരും എ പ്ലസിലേക്ക്… ‘എ’ കിട്ടുക ‘എ പ്ലസ്’ കിട്ടുക എന്നത് നിസ്സാര കാര്യമാണോ? 69,000 പേർക്ക് എല്ലാവർഷവും എ പ്ലസ് കിട്ടുക എന്ന് വെച്ചാൽ..? എനിക്ക് നല്ല ഉറപ്പുണ്ട്.. അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത കുട്ടികൾ പോലും അതിലുണ്ട്. അതിലെ ഏറ്റവും വലിയ ചതി എന്ന് പറയുന്നത്.. നിനക്ക് ഇല്ലാത്ത കഴിവ് ഉണ്ടെന്ന് ആ കുട്ടിയോട് പറയുന്നതാണ് ” പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്വയം വിമർശനം ഇങ്ങനെ പോകുന്നു.
കേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്കൊപ്പം ഹയർ...









