മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Feb 18, 2021 at 3:54 pm

Follow us on

തിരുവനന്തപുരം: മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. നാടും കുടുംബങ്ങളും കുട്ടികളും ഇതിനെ വലിയ തോതില്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ചത്തു. വിദ്യാഭ്യാസ മേഖലയെ ഒരു ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്, സര്‍വകലാശാലകളെയും കോളജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുള്ള പത്ത് എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പൂട്ടാന്‍ തീരുമാനിച്ചിരുന്ന നാലു സ്‌കൂളുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റെടുത്തത്. എയ്ഡഡ് മേഖലയായാലും സര്‍ക്കാര്‍ മേഖലയായാലും സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടതല്ലെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സ്‌കൂളുകളുടെ ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതിന് വലിയ തോതില്‍ സര്‍ക്കാര്‍ തുക നിക്ഷേപിച്ചു. 973 വിദ്യാലയങ്ങള്‍ക്ക് 2309 കോടി രൂപ കിഫ്ബി അനുവദിച്ചു. പ്ളാന്‍ ഫണ്ടില്‍ നിന്ന് 1072 വിദ്യാലയങ്ങള്‍ക്ക് 1375കോടി നിക്ഷേപിച്ചിട്ടുണ്ട്. ഇതിന് പുറമെ നബാര്‍ഡ്, സമഗ്രശിക്ഷാ ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവയും ഉപയോഗിച്ചു. സ്‌കൂളുകളുടെ ആധുനികവത്ക്കരണത്തിന് കിഫ്ബി 793 കോടി രൂപയാണ് അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 89 പുതിയ സ്‌കൂള്‍ കെട്ടിടം, നവീകരിച്ച 41 ഹയര്‍ സെക്കന്‍ഡറി ലാബ്, 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ഇതില്‍ 23 സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 5 കോടി സ്‌കീമിലും 14 കെട്ടിടങ്ങള്‍ മൂന്നു കോടി സ്‌കീമിലും പെട്ടതാണ്. പ്ളാന്‍ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച 52 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഒരു കോടി രൂപയുടെ സ്‌കീമിലുള്ള 26 കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ് നിര്‍വഹിച്ചത്.

\"\"

Follow us on

Related News