ഉന്നത വിദ്യാഭ്യസ രംഗത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി കെ.ടി.ജലീൽ

Jan 4, 2021 at 7:00 pm

Follow us on

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അനിവാര്യമായി നൽകേണ്ട തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മന്ത്രി കെ.ടി. ജലീൽ.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂടുതൽ കുട്ടികളെ ഒരുമിച്ച് ഇരുത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ ഷിഫ്റ്റ് അടിസ്ഥാനത്തിലോ ഇടവിട്ട ദിവസങ്ങളിലോ, കോളജുകളിലെ സൗകര്യം കണക്കിലെടുത്ത് ക്ലാസുകൾ ക്രമീകരിക്കണം. ബുദ്ധിമുട്ടുകളോ, തടസങ്ങളോ ഉന്നയിക്കാതെ സ്വമേധയാ അദ്ധ്യാപകർ കൂടുതൽ സമയം ക്ലാസുകൾ കൈകാര്യം ചെയ്ത് ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്നതിന് മുന്നോട്ടു വരുന്നത് പൊതുസമൂഹം കാണുന്നുണ്ട്. എങ്കിലും ഇതിനും വിരുദ്ധമായ നിലപാടുകൾ ചുരുക്കം ചിലരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ല.
കോവിഡ് കാലത്ത് ലോകം മുഴുവൻ പ്രതിസന്ധി നേരിട്ടപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും യാതൊരു തടസ്സവും കൂടാതെ വിതരണം ചെയ്ത സർക്കാരാണിത്. റഗുലർ ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ അദ്ധ്യാപകർ എത്രസമയം കോളജിലുണ്ടാകണമെന്നത് സംബന്ധിച്ച് വലിയ ചർച്ച നടക്കുകയാണ്. മുമ്പ് കോളജിന്റെ പ്രവർത്തനസമയം 9.30 – 4.30 ആയിരുന്നപ്പോൾ 7 മണിക്കൂർ വീതം 5 പ്രവൃത്തിദിവസമായിരുന്നു (ആകെ 35 മണിക്കൂർ). ഇപ്പോൾ 6 പ്രവൃത്തിദിനമാകുമ്പോൾ 6 മണിക്കൂർ വീതം 36 മണിക്കൂറെ ആകുന്നുള്ളൂ. അദ്ധ്യാപകർ 6 മണിക്കൂറിൽ കൂടുതൽ സമയം ഒരു ദിവസം ക്ലാസെടുക്കണമെന്ന് നിർബന്ധിക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
കോളജ് തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തെ പ്രിൻസിപ്പൽമാർ സ്വാഗതം ചെയ്തു. 90 ശതമാനത്തിലധികം അദ്ധ്യാപകരും വിദ്യാർത്ഥികളും കോളജിലെത്തിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു. തിങ്കളാഴ്ച രണ്ടു മണിക്ക് നടന്ന സർക്കാർ എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാരുടെ വീഡിയോ കോൺഫറൻസിൽ 411 പേരും നാലു മണിക്ക് നടന്ന സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിൽ 508 പേരും പങ്കെടുത്തു.
ഹോസ്റ്റലിൽ കൂടുതൽ വിദ്യാർത്ഥികളെ താമസിപ്പിക്കാനാകാത്ത സാഹചര്യം, ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്താത്തതുമൂലമുള്ള ബുദ്ധിമുട്ടുകൾ എന്നിവ പ്രിൻസിപ്പൽമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

\"\"
\"\"

Follow us on

Related News