
തിരുവനന്തപുരം:പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെവനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതലാണ് ഇത് നിലവിൽ വന്നത്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പെൺകുട്ടികൾ നമ്മുടെ നാടിന്റെ ഭാവിയാണ്.
അവൾക്ക് തുല്യനീതി ഉറപ്പുവരുത്താം.
അവളെ അറിവു കൊണ്ട് ശാക്തീകരിക്കാം.
