
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തിൽ സിലബസ് വെട്ടിച്ചുരുക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സർക്കാർ. വർഷാവസാനം പാഠഭാഗങ്ങൾ പൂർത്തിയാക്കാനായില്ലെങ്കിൽ പാഠഭാഗങ്ങളുടെ എണ്ണം കുറച്ച് പരീക്ഷ നടത്തുമെന്നും സർക്കാർ അറിയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സിലബസ് വെട്ടിച്ചുരുക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകളിലൂടെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ സ്കൂൾ തുറക്കാൻ വൈകിയാലും അധ്യയന വർഷം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പാഠഭാഗങ്ങൾ തീർക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ മാത്രം പൂർത്തിയായ പാഠഭാഗങ്ങൾ ഉൾകൊള്ളിച്ച് പരീക്ഷ നടത്തും. സ്കൂൾ തുറക്കുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. കേന്ദ്രതീരുമാനം വന്നശേഷം സംസ്ഥാനത്തിന്റെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുക .
