ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് 19 വ്യാപന സാഹചര്യം കണക്കിലെടുത്ത് സർവകലാശാലകൾക്ക് മാർഗ നിർദേശങ്ങളുമായി യുജിസി. ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിക്കാമെന്നാണ് സർവകലാശാലകൾക്കുള്ള നിർദേശങ്ങളിൽ ഒന്ന്. പുതിയ കോഴ്സുകളിലെ പ്രവേശനം സെപ്റ്റംബറിൽ നടത്താം. ഇപ്പോഴുള്ള ബാച്ചുകളിലെ ക്ലാസുകൾ ഓഗസ്റ്റിൽ തുടങ്ങാം.
നിലവിലുള്ള വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് ഒന്ന് മുതലും പുതിയ വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ ഒന്ന് മുതലും ക്ലാസുകൾ ആരംഭിക്കാനാണ് യുജിസിയുടെ നിർദ്ദേശം. ആഗസ്റ്റ് മുതൽ പുതിയ അഡ്മിഷനുള്ള നടപടികൾ ആരംഭിക്കും.
ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷകൾ ജൂലൈയിൽ നടത്താമെന്ന് മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ഇടയിലുള്ള വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രൊമോട്ട് ചെയ്യാം. സാഹചര്യം മെച്ചപ്പെടുന്ന സംസ്ഥാനങ്ങളില്‍ ജൂലായില്‍ പരീക്ഷ നടത്തുകയോ ചെയ്യാം. ആഴ്ചയില്‍ ആറ് പ്രവൃത്തിദിനങ്ങള്‍ വരെ നടപ്പിൽ വരുത്തണം. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ ലോക്ക്ഡൗണ്‍ കാലത്തെ താമസ, യാത്രാ വിവരങ്ങള്‍ സര്‍വകലാശാലകള്‍ നേരിട്ട് രേഖപ്പെടുത്തണം. പിഎച്ച്ഡി, എംഫിൽ കോഴ്സുകളുടെ കാലാവധി 6 മാസം നീട്ടണം.
വാചികപരീക്ഷ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്താമെന്നും യുജിസി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതത് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍വകലാശാലകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റംവരുത്താമെന്നും നിർദേശത്തിലുണ്ട്.