തുടര്‍പഠനം: ആശങ്കകളും ആധിയുമായി യുക്രയിനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

Apr 14, 2022 at 12:28 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ജമാല്‍ ചേന്നര
യുദ്ധത്തെ തുടര്‍ന്ന് യുക്രയിനില്‍ നിന്നു നാടണയേണ്ടി വന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇനിയും പരിഹാരമായില്ല. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠനത്തിന് അവസരം ലഭിക്കാനുള്ള സാദ്ധ്യതകള്‍ തെളിയവേ, മെഡിക്കല്‍ പഠിതാക്കളുടെ കാര്യത്തില്‍ കേന്ദ്രം ഇതുവരെ നടപടികളെടുത്തിട്ടില്ല. യുക്രയിനിന്റെ അയല്‍ രാജ്യങ്ങളില്‍ തുടര്‍പഠനത്തിന് അവസരം ഒരുക്കാമെന്ന പ്രഖ്യാപനത്തിനപ്പുറം മറ്റൊരു നടപടിയും കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. യുക്രയിനിന്റെ അഞ്ച് അയല്‍ രാജ്യങ്ങളിലായി പഠനസൗകര്യമൊരുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ഹംഗറി, റുമാനിയ, കസാഖ്‌സ്മാന്‍, പോളണ്ട്, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളാണ് യുക്രയിനിന്റെ അയല്‍രാഷ്ട്രങ്ങള്‍. ഈ രാജ്യങ്ങളിലെ പഠനം വന്‍ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. റുമാനിയയില്‍ മെഡിക്കല്‍ പഠനത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപയും മറ്റ് രാജ്യങ്ങളില്‍ 15 ലക്ഷത്തോളം രൂപയും വാര്‍ഷിക ഫീസ് വരുമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ജീവിത ചെലവ് അധികവുമാണ്. അതിനാല്‍ ഈ രാജ്യങ്ങളിലേക്ക് പോവേണ്ടി വന്നാല്‍ സാമ്പത്തിക ബാദ്ധ്യതമൂലം തുടര്‍ പഠനം പൂര്‍ണ്ണമായും മുടങ്ങിയേക്കുമെന്ന ആശങ്ക വിദ്യാര്‍ത്ഥികളെ അലട്ടുന്നു. യുക്രയിനില്‍ പ്രതിവര്‍ഷം നാല് ലക്ഷം രൂപ വരെയാണ് ഫീസ് വരുന്നത്.
ഇന്ത്യയിലെ പഠനചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് മിക്കവരും യുക്രയിനെ പോലെയുള്ള രാഷ്ട്രങ്ങളില്‍ മെഡിക്കല്‍ പഠനം നടത്തിയിരുന്നത്.

\"\"

യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് വഴികളില്ലാതായി. വൈകാതെ മടങ്ങിപ്പോവാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലേക്കുള്ള യാത്ര. എന്നാല്‍ യുദ്ധം തുടരുന്നതും മറ്റും പ്രതീക്ഷകളെ കെടുത്തി. ഇന്ത്യയിലെ ഫീസ് താങ്ങാനാകാതെ യുക്രയിനിലേക്കു പോയ ഇവര്‍ അതിനേക്കാളും ഉയര്‍ ഫീസില്‍ പഠനം പൂര്‍ത്തിയാക്കേണ്ടി വരുമോയെന്ന ആധിയിലുമാണ്.
യുക്രയിനില്‍ നിന്നു മടങ്ങിയെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) സര്‍വകലാശാലകള്‍ക്ക് നല്‍കിയിരുന്നു.

\"\"

ഇതോടെ തങ്ങളുടെ കാര്യത്തിലും ഇടപടെലുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. എന്നാല്‍ അധികൃതരുമായി ബന്ധപ്പെടുന്നവര്‍ക്കെല്ലാം അനിശ്ചിതത്വം നിറഞ്ഞ മറുപടിയാണ് ലഭിക്കുന്നത്.

\"\"

Follow us on

Related News