JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കണം എന്നതാണ് സർക്കാർ നിലപാടെന്നും പ്രീ പ്രൈമറി തലം മുതൽ സ്കൂളിൽ എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് പന്ത്രണ്ടാം ക്ലാസ് വരെ കാര്യക്ഷമമായ പഠനം നടത്തുന്നതിന് സാഹചര്യമൊരുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഓരോ ജീവനക്കാരനും ജീവനക്കാരിയും ബാധ്യസ്ഥരാണെന്നും മന്ത്രി വി. ശിവൻകുട്ടി. ഡിജിഇയുടെ ഓഫീസിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ കർശന നിർദേശം. സ്കൂളുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും അധ്യാപകരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും ഡയറക്ടറേറ്റിന്റെ പ്രവർത്തനം പരമപ്രാധാന്യം അർഹിക്കുന്നു. ഓഫീസിൽ സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കേണ്ടതുണ്ട്. ഭരണതലത്തിലെ പ്രശ്നങ്ങളുണ്ടെങ്കിൽ തന്റെ ഓഫീസിന്റെ ഇടപെടലിലൂടെ അത് പരിഹരിക്കാൻ നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.
വകുപ്പിന്റെ ഏകോപനം സംബന്ധിച്ച് അധ്യാപക-അനധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും മാനേജ്മെന്റു കളുടെയും യോഗം ചേരുകയുണ്ടായി.
ഫയൽ അദാലത്തുകൾ, ഫ്രണ്ട് ഓഫീസ് സംവിധാനം, ലാൻഡ്ഫോൺ സംവിധാനം എന്നിവ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടിലെ ഓഫീസുകളിൽ അദാലത്തും മറ്റു സംവിധാനങ്ങളും അദാലത്തിനെ തുടർന്നുള്ള പരിശോധനയും നടപടിക്രമങ്ങളും സ്വീകരിക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ തികച്ചും കാര്യക്ഷമമായും അഴിമതി രഹിതമായും പ്രവർത്തിക്കണമെന്ന് മന്ത്രി വ്യക്തമാക്കി . ഓഫീസുകളിലെ ഹാജർ സംബന്ധിച്ച പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാര്യക്ഷമമായി നിർവഹിക്കണം. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചുമണി വരെ അന്നേദിവസം ഹാജർ രേഖപ്പെടുത്തിയ ഓരോ ജീവനക്കാരനും ജീവനക്കാരിയും അവരവരുടെ സീറ്റുകളിൽ ഇരുന്ന് കാര്യക്ഷമമായി ജോലികൾ നിർവഹിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.