തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ സ്കൂൾ തലത്തിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിദ്യാർത്ഥികളെ വരവേൽക്കാൻ ഓരോ സ്കൂളിലും സംവിധാനമുണ്ടാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂളിന്റെ പ്രധാന കവാടത്തിൽ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേൽക്കണം. സ്കൂൾ അന്തരീക്ഷം ആഹ്ലാദകരവും ആകർഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണം. ഒന്നാം ക്ലാസുകാർക്ക് പുറമെ രണ്ടാം ക്ലാസുകാരൻ സ്കൂളുകളിൽ ആദ്യമായാണ് എത്തുന്നത്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ ഇതുവരെ സ്കൂളിൽ എത്തിയിട്ടില്ല.
അതുകൊണ്ടുതന്നെ ഒന്നാം ക്ലാസ് കാർക്കും രണ്ടാം ക്ലാസുകാർ ക്കും ഈ വർഷം നവംബർ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിക്കും.
ഈ മാസം 27ന് പി ടി എ യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ ചെറിയ യോഗങ്ങൾ ചേരണം. 27ന് തന്നെ സ്കൂളിൽ ഹെൽപ്പ് ലൈൻ സജ്ജമാക്കുകയും ഇതിന്റെ മേൽനോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്കൂൾ നിൽക്കുന്ന പരിധിയിൽപ്പെട്ട പോലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ആശയവിനിമയം നടത്തണം.
സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളിൽ പഠിപ്പിക്കാൻ ആകുമോ എന്ന് പരിശോധിക്കണം.