തിരുവനന്തപുരം: കേരളത്തിലെ കോളജുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഒന്നര വർഷത്തിന് ശേഷമാണ് കേരളത്തിലെ കലാലയങ്ങൾ പൂർണമായും തുറക്കുന്നത്. ഈ മാസം 18 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കാൻ നടപടി സ്വീകരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. പുതിയ തീയതി പ്രകാരം നാളെ മുതൽ സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. ഈ മാസം 4നാണ് അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ അനുമതി നൽകുകയായിരുന്നു. ഒക്ടോബർ 4 മുതൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ച ശേഷം ജൂനിയർ ക്ലാസുകളിൽ ഈ മാസം 18 മുതൽ ക്ലാസുകൾ ആരംഭിക്കാനായിരുന്നു ശ്രമം. കേരളത്തിൽ ഇപ്പോൾ മഴയ്ക്ക് ശമനം ഉണ്ടായതോടെ നാളെമുതൽ കോളേജുകൾ പൂർണമായും പ്രവർത്തനക്ഷമമാകും. എല്ലാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതിയുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം.
18 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്ക് വാക്സിൻ എടുക്കാതെ ക്ലാസ്സിൽ എത്താം. നവംബർ ഒന്നുമുതൽ സ്കൂൾ അധ്യയനം തുടങ്ങുന്നതിനു മുന്നോടിയായി ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും കോളജുകളിലും സ്കൂളുകളിലും വിദ്യാർഥികളെ പ്രവേശിപ്പിക്കുക.