തിരുവനന്തപുരം: കോളേജുകളിൽ ഹാജറിന്റെ കാര്യത്തിൽ തൽക്കാലം കടുംപിടുത്തം വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദൂരസ്ഥലങ്ങളിൽ നിന്ന് അടക്കം വിദ്യാർഥികൾക്ക് കോളേജിൽ എത്തേണ്ടതുണ്ട് വാഹന സൗകര്യങ്ങൾ പരിമിതമാണ്.ഈ സാഹചര്യത്തിൽ ഹാജർനില യുടെ കാര്യത്തിൽ കടുംപിടുത്തം ആവശ്യമില്ല. അറ്റൻഡൻസ് നിർബന്ധമില്ലെങ്കിലും ക്ലാസുകളിൽ ഹാജരാകുന്നതിൽ അലംഭാവം പാടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹാജർ കാര്യത്തിൽ
ഓരോ കോളേജുകൾക്കും ഈ സാഹചര്യത്തിന് അനുകൂലമായ മാർഗം സ്വീകരിക്കാം. ഒരു മാസം മുൻപത്തെ കണക്കുപ്രകാരം 90% വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സിൻ എടുത്തിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനുശേഷം ഓരോ സ്ഥാപനത്തിലും വാക്സിനേഷൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വാക്സിൻ എടുക്കാത്തവർക്ക് വാക്സിൻ സെന്റർ ഓരോ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലും ഒരുക്കിയിട്ടുണ്ട്. പൂർണ്ണ പിന്തുണയുമായി ആരോഗ്യവകുപ്പും കൂടെയുണ്ടെന്ന് മന്ത്രി പറഞ്ഞു. കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് വിദ്യാർഥികൾക്ക് വ്യക്തമായ ബോധമുണ്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.