തിരുവനന്തപുരം : ഒന്നരവർഷം നീണ്ട ഇടവേളക്കുശേഷം കേരളത്തിലെ കലാലയങ്ങൾ വീണ്ടും സജീവമായി. ഡിഗ്രി, പിജി അവസാന വർഷ വിദ്യാർഥികൾക്ക് സംസ്ഥാനത്ത് ക്ലാസുകൾ ആരംഭിച്ചു. ക്ലാസുകൾ പുനരാരംഭിച്ച ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം തിരുവനന്തപുരം വിമൻസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും എത്തി.
കലാലയങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയ്ക്കായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ലിംഗസമത്വം ഉറപ്പാക്കുന്നതിനായി ക്യാമ്പസുകളിൽ പ്രത്യേക ബോധവൽക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.