തിരുവനന്തപുരം: കോവിഡ് തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ കേരളത്തിലെ കലാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തും. അവസാനവർഷ വിദ്യാർഥികൾക്കായി നാളെ കോളേജുകൾ തുറക്കുകയാണ്. വീടുകളിൽ നടന്നിരുന്ന ഓൺലൈൻ ക്ലാസുകൾക്ക് വിരാമമിട്ടാണ് വിദ്യാർത്ഥികൾ നാളെ ക്യാമ്പസുകളിൽ എത്തുക. സർക്കാർ നിർദേശിച്ച കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ് വിദ്യാർത്ഥികളെ കോളേജുകളിലേക്ക് പ്രവേശിപ്പിക്കുക. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ദിവസവും ക്ലാസുകൾ ഉണ്ടാകും. ബിരുദ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുക. 50% ഹാജർ എന്ന നിലയിലാണ് വിദ്യാർത്ഥികളെ കോളേജുകളിൽ അനുവദിക്കുക. മൂന്ന് സമയക്രമത്തിലാണ് ക്ലാസുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ഒരു ഷെഡ്യൂൾ, രണ്ടാമത്തെ ഷെഡ്യൂൾ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് മൂന്നു വരെയാണ്. മൂന്നാമത്തെ ഷെഡ്യൂൾ അനുസരിച്ച് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ക്ലാസ്സുകൾ നടത്താം. ഇതിൽ ഏതു സമയക്രമവും കോളേജിന്റെ ഇഷ്ടത്തിനനുസരിച്ച് സ്വീകരിക്കാം.
കോവിൽ പ്രതിരോധത്തിനായി കോളേജുകളിൽ ജാഗ്രതാസമിതികൾ രൂപീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉണ്ട്. കലാലയങ്ങളിൽ വിദ്യാർഥികളും അധ്യാപകരും എത്തുമ്പോൾ കോവിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കേണ്ടത് ഈ ജാഗ്രതാസമിതികളാണ്. അധ്യാപകരും വിദ്യാർത്ഥികളും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണം എന്നും നിർദ്ദേശമുണ്ട്. കോളേജുകളിലെ മറ്റു ക്ലാസുകൾ ഒക്ടോബർ 18 മുതലാണ് ആരംഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുഴുവൻ ക്ലാസ്സുകളും സ്ഥാപനങ്ങളും ഹോസ്റ്റലുകളും 18 മുതൽ പുനരാരംഭിക്കാൻ സർക്കാർ ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്.