തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർസെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മാർജിനൽ സീറ്റ് വർധന ഏർപ്പെടുത്താതെ തന്നെ സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതൽ 2020 വരെയുള്ള ഹയർ സെക്കൻഡറി ഒന്നാം വർഷം പ്രവേശനം നേടിയവരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം നടത്തുകയുണ്ടായി എന്നും
പ്രവേശന നടപടികൾ അവസാനിച്ചു കഴിയുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് എല്ലാ ജില്ലകളിലും ഉള്ളതെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

20% മാർജിനൽ സീറ്റ് വർധനയിലൂടെ ലഭ്യമാകുന്ന അധിക സീറ്റുകൾ 61,230 എണ്ണമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പശ്ചാത്തലത്തിൽ 2020 – 21 അധ്യയനവർഷം സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും പൊതുപരീക്ഷകൾ നടത്തേണ്ടതിനാൽ 10,12 ക്ലാസുകളിലെ കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസുകളുടെ തുടർപഠനത്തിനും റിവിഷനും സംശയനിവാരണത്തിനുമായി രക്ഷകർത്താക്കളുടെ സമ്മതത്തോടെ 2021 ജനുവരി ഒന്നുമുതൽ സ്കൂളിലെത്തുന്നതിന് അനുമതി നൽകിയിരുന്നു.

കുട്ടികൾ സ്കൂളിൽ എത്തുകയും പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അധ്യാപക-വിദ്യാർഥി ആശയവിനിമയം സാധ്യമാകുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
