.

തിരുവനന്തപുരം: മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ജെഡിസി പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുമായി ഉദ്യോഗാർഥികൾ. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഭൂരിഭാഗം പരീക്ഷകളും മാറ്റി വച്ചെങ്കിലും ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷൻ പരീക്ഷയുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. മുൻ വർഷങ്ങളിൽ മെയ് പകുതിയോടെ നടന്നിരുന്ന ജെഡിസി പരീക്ഷയുടെ ടൈംടേബിളിൽ അടക്കമുള്ളവ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഈ വർഷം ഓൺലൈൻ വഴിയാണ് ഭൂരിഭാഗം ക്ലാസുകളും നടന്നത്. ഇതുകൊണ്ടുതന്നെ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക ഉദ്യോഗാർഥികൾക്കുണ്ട്. എകൗണ്ടൻസി, നിയമം, കമ്പ്യൂട്ടർ ക്ലാസുകൾ അടക്കമുള്ള വിഷയങ്ങൾ ഓൺലൈൻ വഴി പഠിക്കുന്നത് ദുഷ്കരമായിരുന്നു. സിലബസ് കുറച്ചുകൊണ്ട് ചോദ്യപേപ്പർ തയ്യാറാക്കുക, അല്ലെങ്കിൽ ചോദ്യബാങ്ക് തയ്യാറാക്കി അതിൽ നിന്നും ചോദ്യപേപ്പർ തയ്യാറാക്കുക,..

..പരീക്ഷകൾ കൂടുതൽ ലിബറൽ ആക്കുക, പരീക്ഷ മൂല്യനിർണയത്തിൽ മോഡറേഷൻ സംവിധാനം ഏർപ്പാടക്കുക, ചെറുചോദ്യങ്ങൾ അല്ലെങ്കിൽ ലളിതമായ ചോദ്യങ്ങൾ എന്നിവയിൽ കൂടുതൽ ഓപ്ഷനുകൾ നൽകുക, അക്കൗണ്ടാൻസി, ഓഡിറ്റിങ് വിഷയങ്ങളിൽ നിർബദ്ധമായും ഒരു എസ്സേ എഴുതണം എന്ന രീതി മാറ്റി വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഓപ്ഷൻ തയ്യാറാക്കാൻ സാധിക്കുന്ന രീതി അനുവദിക്കുക, പരീക്ഷകൾക്ക് ഇടയിൽ ചുരുങ്ങിയത് ഒരു ദിവസം അവധി നൽകുക തുടങ്ങിയ അവശ്യങ്ങളാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവർ മുന്നോട്ട് വയ്ക്കുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ തീരുമാനമായില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. സഹകരണ മേഖലയിൽ ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതലുള്ള തസ്തികകളിലെ നിയമനത്തിന് പത്താം ക്ലാസ് കഴിഞ്ഞവർക്കുള്ള കോഴ്സ് ആണ് ജൂനിയർ ഡിപ്ലോമ ഇൻ കോ–ഓപ്പറേഷൻ (ജെഡിസി).

0 Comments