സംസ്ഥാനത്തെ സ്കൂളുകളിലേക്ക് കൂടുതൽ സാനിറ്റൈസർ എത്തിത്തുടങ്ങി: വിതരണം ചെയ്യുന്നത് 83000 ലിറ്റർ

Jan 3, 2021 at 3:57 pm

Follow us on

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷയ്ക്കായി 83000 ലിറ്റർ സാനിറ്റൈസർ കൂടി എത്തിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ആണ് സ്കൂളുകളിലേക്ക് ആവശ്യമായ കൂടുതൽ സാനിറ്റൈസർ വിതരണം ചെയുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 4402 സർക്കാർ-എയിഡഡ് സ്‌കൂളുകളിലേക്കാണ് സാനിറ്റൈസർ വിതരണം. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ച ഓർഡർ പ്രകാരമാണ് സാനിറ്റൈസർ നൽകുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂർ, വയനാട്, ജില്ലകളിൽ വിതരണം കഴിഞ്ഞ ദിവസം തുടങ്ങി. കാസർകോട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം തിങ്കളാഴ്ച തുടങ്ങും.
സർക്കാർ നിർദേശത്തെ തുടർന്നാണ് സാനിറ്റൈസർ നിർമ്മാണം കെഎസ് ഡിപി തുടങ്ങിയത്. കുറഞ്ഞവിലയിലാണ് കെഎസ്ഡിപി സാനിറ്റൈസർ വിപണിയിലിറക്കിയത്. ഇതോടെ പൊതുവിപണിയിലെ സാനിറ്റൈസർ വില നിയന്ത്രിക്കാനുമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിലേക്കുള്ള സാനിറ്റൈസർ നിർമ്മിച്ചതും കെഎസ്ഡിപിയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി 2.5 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് കലവൂരിലെ ഫാക്ടറിയിൽ നിർമ്മിച്ചത്. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസർ നിർമ്മിക്കുന്നതും കെഎസ്ഡിപിയാണ്. തുടക്കം അരലിറ്ററിന്റെ ബോട്ടിലിലാണെങ്കിലും ഇപ്പോൾ 250, 200, 100, മില്ലി ലിറ്ററിന്റെയും അഞ്ച് ലിറ്ററിന്റെയും സാനിറ്റൈസർ നിർമ്മിക്കുന്നുണ്ട്.
ഇതുവരെ 20ലക്ഷം സാനിറ്റെസർ കെഎസ്ഡിപി ഉൽപാദിപ്പിച്ചിട്ടുണ്ട്. 51.88 കോടി രൂപയുടെ വിറ്റുവരവും ഇതിലൂടെ നേടി.

\"\"

Follow us on

Related News