
തിരുവനന്തപുരം: ഹരിതകേരള മിഷന്റെ നേതൃത്ത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും ഒരു ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് ലാബുകള്‍ സജ്ജീ കരിക്കുന്നത്. അതത് പ്രദേശങ്ങളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനാണ് സ്കൂളുകളിലെ ലാബുകളെ പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങിൽ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലെ ധർമടം മണ്ഡലത്തിലെ 8 ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലാണ് ലാബുകൾ പ്രവർത്തിക്കുക. കെമിസ്ട്രി ലാബുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
കെമിസ്ട്രി അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ജല ഗുണനിലവാര പരിശോധന നടക്കുക. വിദ്യാർത്ഥികളെയും പങ്കാളികളാക്കും. ഇതിനായി അധ്യാപകര്‍ക്കും സയൻസ് വിദ്യാർത്ഥികൾക്കും പരിശീലനം നല്‍കും. ജലത്തിന്റെ നിറം, ഗന്ധം, പിഎച്ച്മൂല്യം, വൈദ്യുത ചാലകത, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖരപദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം തുടങ്ങി എട്ട് തരം പരിശോധനകളാണ് ലാബുകളില്‍ നടത്തുക. പരിശോധനയില്‍ ജലം ശുദ്ധമല്ലെന്നു കണ്ടെത്തുകയാണെങ്കില്‍ തുടര്‍നടപടികളും സ്വീകരിക്കും. ജലം ശേഖരിക്കുന്ന തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകും. പദ്ധതി വൈകാതെ സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും.
